ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Saturday, April 21, 2018

വിടവുള്ള പല്ലുള്ള, ഒരു കുഞ്ഞുപാവക്കുഞ്ഞിന്...!!!

പട്ടാമ്പിയില്‍ നിന്നും വീട്ടിലേക്കുള്ള പതിവ് യാത്രയുടെ മടുപ്പിലേക്കാണ് പേരറിയാത്ത, വിടവുള്ള പല്ല് കാട്ടി ചിരിക്കാന്‍ ശ്രമിക്കുന്ന ആ പെണ്‍കുട്ടി കടന്നു വന്നത്. പേരോ നാളോ നാടോ ഒന്നും അറിയാത്ത ഏതോ ഒരു കുട്ടി. നേരം തെറ്റി വന്ന ഒരു മണ്ണാര്‍ക്കാട് KSRTCയില്‍ കയറി Headset ചെവിയില്‍ കുത്തിക്കേറ്റി, ഞാന്‍ അങ്ങനെ ഇരുന്നു. എന്നെ എനിക്കറിയാം. മറ്റുള്ളവര്‍ ആരൊക്കെ എന്ന് അവര് പോലും മറന്നു പോകുന്ന വിധത്തില്‍ എല്ലാവരും ഉറക്കത്തിലാണ്.

കയ്യിലുള്ള toy packet എനിക്ക് നേരെ നീട്ടിക്കൊണ്ട് ആ കുട്ടി വില പറച്ചില്‍ ആരംഭിച്ചു. കണ്ടക്ടര്‍ സ്റ്റേഷന്‍ ഓഫീസില്‍ പോയിരിക്കുകയാണ്. ആകെ ആ വണ്ടിയില്‍ ഉണര്‍ന്നിരിക്കുന്നത് ഞങ്ങള്‍ രണ്ടു പേരാണ്. ഞാന്‍ മാത്രേ ഈ കുട്ടീനെ ശ്രദ്ധിക്കുന്നുള്ളൂ. മറ്റേ ആള് തല തിരിക്കുന്നത് പോലുമില്ല. എങ്ങനെ തിരിക്കും, മൂപ്പരാണല്ലോ ഡ്രൈവര്‍???

ഞാനും കുഞ്ഞനിയനും ഉച്ചയ്ക്കൊന്നും കഴിച്ചിട്ടില്ല, അച്ഛനും അമ്മയ്ക്കും സുഖമില്ല തുടങ്ങിയ പതിവ് പായാരങ്ങള്‍ക്കിടയില്‍ ഞാന്‍ ആ കുട്ടിയെ നോക്കി വെറുതെ ഒന്ന് ചിരിച്ചു. ഇത് ആ കുട്ടി എല്ലാവരോടും പറയുന്ന കാര്യങ്ങള്‍ ആയിരിക്കുമല്ലോ എന്ന ചിന്ത ആണ് എന്നെ ചെറുതായി ഒരു ബോറന്‍ ചിരിയിലേക്ക് നയിച്ചത്. ഇത് ആ കുട്ടിയുടെ വിശപ്പകറ്റാന്‍ വില്‍ക്കുന്നതാണോ, അതോ മറ്റാരെങ്കിലും പറഞ്ഞയച്ചു വില്‍പ്പിക്കുന്നതാണോ എന്നൊക്കെ ഒന്നാലോചിച്ചു. പക്ഷെ, ആ കുട്ടിയുടെ കണ്ണുകളിലെ ക്ഷീണത്തില്‍ എന്തോ ഒരു ദൈന്യത തോന്നി.

ചുരുക്കത്തില്‍ ഒരെണ്ണം വാങ്ങാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. ഞാന്‍ ഒന്നും വാങ്ങില്ല എന്ന് വിചാരിച്ചു നടന്നകന്ന ആ കുട്ടിയെ ഞാന്‍ തിരികെ വിളിച്ചു. യുദ്ധം ജയിച്ച രാജാവിന്‍റെ മുഖത്തുള്ളത്തിനെക്കാള്‍ നിറഞ്ഞ ചിരിയോടെ ആ കുട്ടി എന്‍റെ അടുത്തേക്ക് വന്നു. അവള്‍ക്ക് ഇഷ്ടമുള്ള ഒരെണ്ണം എടുത്തോളാന്‍ പറഞ്ഞു. അത് പറഞ്ഞപ്പോ ആ പൂച്ചകണ്ണിലെ തിളക്കം ഒരു ആശയക്കുഴപ്പത്തിന് വഴിമാറി. ആളുകള്‍ ഏറ്റവും തിരഞ്ഞെടുക്കാറുള്ള ഒരെണ്ണം അവള്‍ എനിക്ക് നേരെ നീട്ടി. അത് അവളുടെ choice അല്ലെന്നു വ്യക്തം. എനിക്കും അത് ഇഷ്ടപ്പെടും എന്ന് ആ കുട്ടി വിചാരിച്ചു കാണണം. ഞാന്‍ ചോദിച്ചത് നിനക്ക് ഇഷ്ടപ്പെട്ട കളിപ്പാട്ടമാണ് എന്ന് ഞാന്‍ പറഞ്ഞപ്പോ കുറച്ചു കൂടി മനോഹരമായ, നിറയെ നിറങ്ങളുള്ള ഒരെണ്ണം അവള്‍ എനിക്ക് നേരെ നീട്ടി. കുറച്ചു കൂടി വില കൂടിയ ചിരിക്കുന്ന ഒരു പാവ.

അതായിരിക്കണം അവള്‍ തനിക്കു തന്നെ വാങ്ങാന്‍ ഇഷ്ടപ്പെടുന്ന കളിപ്പാട്ടം, ആ പാവയുടെ ചുണ്ടിലെ ചിരി സ്വന്തം ജീവിതത്തില്‍ പകര്‍ത്താന്‍ ആയിരിക്കണം ഈ നട്ടുച്ച വെയിലത്ത് അവള്‍ പെടാപ്പാട് പെടുന്നതും. ഒരു പക്ഷെ, ആ പാവയുടെ പുഞ്ചിരിയും നിറങ്ങളും മാത്രമാകും അവളുടെ ജീവിതത്തില്‍ അവശേഷിക്കുന്നത്.

ഈ ചിന്തകളില്‍ നിന്ന് മോചിതനായി ഞാന്‍ തല ഉയര്‍ത്തി നോക്കുമ്പോഴേക്കും ബസ് പുറത്തു കടക്കുന്ന വഴിയരികില്‍ ഉള്ള ആള്‍ക്കൂട്ടത്തിനിടയില്‍, വിരല് കുടിച്ചു നില്‍ക്കുന്ന കുഞ്ഞനിയന്‍റെ അടുത്തേക്ക് അവള്‍ ഊളിയിട്ടിരുന്നു. ഞാന്‍ പിന്നെ അങ്ങോട്ട്‌ നോക്കിയില്ല. കാരണം, ഇങ്ങനെ ഉള്ള ചില കാഴ്ച കാണുമ്പോള്‍ കണ്ണീരു വരാതെ ഇരിക്കാനും അത് മറ്റാരും കാണാതെ ഇരിക്കാനുമുള്ള സാങ്കേതികവിദ്യ ഒന്നും ഇത് വരെയും ആരും കണ്ടുപിടിചിട്ടില്ലല്ലോ...!!!!