ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Sunday, October 14, 2018

ഇതാണ് ഹീറോയിസം, നല്ല കട്ട ഹീറോയിസം...!!!!

വളരെ പണ്ട് നടന്ന കഥയാണ്. കൊല്ലവർഷം എത്രയാണ് എന്നൊന്നും ഓർമയില്ല. അല്ല, അങ്ങനെ വർഷങ്ങൾ ഓർത്തു വെക്കാൻ ഞാൻ ഇവിടെ പറയാൻ പോണത് ഇത് സൂര്യനാരായണൻ മാഷ്‌ടെ history ക്ലാസ്സിൽ timeline ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഒന്നാം പാനിപ്പട്ട് യുദ്ധത്തിന്റെ കാര്യവുമല്ല. ഞങ്ങള് പെരുമാങ്ങോടുകാര്ടെ അമ്പലകുളത്തിലെ ഒരു "വൻവീഴ്ച"യെ കുറിച്ചാണ്. ഈ അമ്പലകുളം നിങ്ങളൊക്കെ കണ്ടിട്ടുണ്ട്. "ഭ്രമരം" സിനിമയിൽ ആ കുട്ടി മുങ്ങി താഴുന്ന കുളം ആണ്. മ്മടെ കഥ അതിനെ കുറിച്ചല്ല.

ഈ കഥ മഹാദേവൻ മാമയെ കുറിച്ച് ആണ്. പതിനെട്ട് വയസ്സ് തികഞ്ഞ ഉടൻ, ബാങ്കിൽ ജോലി കിട്ടി ഞങ്ങടെ നാട്ടിലേക്ക് വണ്ടി കേറി വന്ന മഹാദേവൻ മാമ. മധുരയിലെ ഒരു പോലീസുകാരൻ ആയ അച്ഛനോടൊപ്പം വന്നിറങ്ങി ഇന്നും ഞങ്ങൾ സൊസൈറ്റിപ്പടിക്കാർക്ക് നല്ല ഭക്ഷണം വിളമ്പുന്ന ഹോട്ടൽ നടത്തുന്ന ഉണ്ണികൃഷ്‌ണേട്ടന്റെയും ചന്ദ്രേട്ടന്റെയും അച്ഛനായ മാസങ്ങൾക്ക് മുന്നേ മാത്രം മരിച്ചു പോയ, ചങ്ങുതൊടി രാമൻകുട്ടി എന്ന എപ്പോഴും ചിരിപ്പിച്ചു കൊണ്ടിരുന്ന വലിയ മനുഷ്യനോട് വഴി ചോദിച്ചു മൂപ്പരുടെ കൂടെ ട്രങ്ക് പെട്ടിയുമായി വന്ന മനുഷ്യൻ. മൂപ്പരുടെ mass entry എങ്ങനെ ആയിരുന്നിരിക്കും എന്ന് ഞാൻ എപ്പോഴും ഓർക്കാറുണ്ട്. ഇവിടുന്ന് transfer മേടിച്ചു പോയിട്ടും ഇടയ്ക്കിടെ വന്നു ചുമ്മാ പൊളി സാധനങ്ങൾ നമ്മളെ പഠിപ്പിക്കുന്ന മനുഷ്യൻ. സ്‌കൂൾ കലോത്സവത്തിൽ സമ്മാനം കിട്ടാൻ ആരും ഇല്ലാത്ത item ആയ തമിഴ് പദ്യം ചൊല്ലലിൽ കേറ്റാൻ വേണ്ടി "അച്ചമില്ലൈ അച്ചമില്ലൈ, അച്ചം എന്പതില്ലയെ" എന്ന പദ്യം പഠിപ്പിച്ചു നുമ്മളെ ജീവിതത്തിൽ ആദ്യമായി തട്ടേൽ കേറ്റിയ മഹാൻ. പക്ഷെ, പദ്യം ചൊല്ലി വന്നപ്പ "അച്ചം ഇല്ലൈ" എന്നതിന് പകരം "അച്ഛൻ ഇല്ലൈ" എന്ന് മാറി പാടിയ നിസ്സാര കേസിനു സ്‌കൂളുകാര് സമ്മാനം തന്നില്ല. എന്റെ ഉള്ളിലെ SP ബാലസുബ്രഹ്മണ്യം അന്ന് മരിച്ചു. [വിതുമ്പിക്കൊണ്ട് കണ്ണ് തുടക്കുന്ന smiley].

ഒടുവിൽ മൂപ്പര് വന്നത് സജുവിന്റെ കല്യാണത്തിന്റെ അന്നാണ്. സജുവിന്റെ engagement കഴിഞ്ഞു കല്യാണ തിയ്യതി തീരുമാനിച്ച വിവരം ചെറിയച്ഛൻ അറിയിച്ച ഉടൻ ticket book ചെയ്തപ്പോ അച്ഛനോട്  തമാശയ്ക് പറഞ്ഞു: "ക്ഷണം കിട്ടുന്നതിനു മുന്നേ തന്നെ ticket എടുത്തിട്ടുണ്ട്, ക്ഷണിച്ചില്ലേൽ അനിയൻ ശശിക്ക് ഇടി കൊടുക്കും...!!!"

അത്രയും ഈ നാടുമായും ഇവിടുത്തെ ആൾക്കാരുമായും attached ആയ മനുഷ്യൻ. മൂപ്പര് വർഷങ്ങൾക്ക് മുന്നേ, അച്ഛൻ പറയുന്ന പോലെ "ഒരു ചെക്കൻ" മാത്രം ആയിരുന്ന കാലത്തു നടന്ന കഥ ആണ്

അന്ന് അമ്പലകുളത്തിന്റെ മുകളിലെ കല്ല് കൊണ്ടുള്ള വരികൾ ഇത്ര പൊളിഞ്ഞിട്ടില്ല. സാമാന്യം നന്നായി നീന്തൽ അറിയുന്ന "ആശാ" ഇലക്ട്രോണിക്സ് നടത്തുന്ന മോഹനേട്ടൻ, ഒരു എട്ടുപത്തടി ഉയരത്തിൽ നിന്നും അമ്പലകുളത്തിലേക്ക് എടുത്തൊരു ചാട്ടം ഉണ്ട്. Somersault ചെയ്യുന്ന അഭ്യാസിയെ പോലെ വായുവിൽ രണ്ടു വട്ടം മലക്കം മറിഞ്ഞു വെള്ളത്തിലേക്ക് കൂപ്പ് കുത്തി, ജെയിംസ് ബോണ്ട് സിനിമയില് പിയേഴ്സ് ബ്രോസ്നൻ പൊന്തി വരുന്ന പോലെ പൊന്തി വരുന്ന മൂപ്പര് ഒരു അരങ്ങ് തന്നെ ആയിരുന്നു.

ഇത് കണ്ടു inspired ആയ മഹാദേവൻ മാമ, ആ കല്ല് വരിയുടെ മേലെ പെടച്ചു കയറി. Somersault ഏറ്റവും നന്നായി ചെയ്യുന്ന കരോളിൻ ത്രിഫ്ട് ഒക്കെ ചെയ്യുന്ന പോലെ കൈകൾ രണ്ടും കൂട്ടി അടിച്ചു. ദ്വന്ദയുദ്ധത്തിന് തയ്യാറാവുന്ന ജരാസന്ധനെ പോലെ അട്ടഹസിച്ചു. താഴെ കുളിച്ചു കൊണ്ട് നിന്ന ചെറിയച്ഛൻ ശശി മാമ അടക്കം ഉള്ളവർ മൂപ്പരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. തനിക്ക് അത്രയൊന്നും ചെയ്യാറായില്ല എന്നും, അബദ്ധം കാണിക്കരുത് എന്നുമുള്ള ആൾക്കൂട്ടത്തിന്റെ ബഹളങ്ങൾക്കിടയിൽ "കണ്ണാ, ഇതെല്ലം എനക്ക് റസ്‌ക് സാപ്പിടറ അവളോം താൻ risk ഇറുക്ക്‌" എന്ന ഭാവത്തിൽ മൂപ്പര് ചിരിച്ചു, our hero for the day. ഏതോ ഒരു ഭക്തി ഗാനം ഉറക്കെ ചൊല്ലി "മുരുഗാ" എന്ന വരിയിൽ അവസാനിപ്പിച്ച് കൊണ്ട് ഒരൊറ്റ jump. Perfect jump. വായുവിൽ 2 വട്ടം മലക്കം മറിഞ്ഞു കൊണ്ട് മൂപ്പര് വെള്ളത്തിൽ land ചെയ്തു. ആഹാ, അടിപൊളി. എല്ലാവരും കയ്യടിച്ചു. മോഹനേട്ടൻ വെള്ളത്തിൽ നിന്നും പൊന്തി വരുന്ന പോലെ, മൂപ്പര് നരസിംഹം സിനിമയിലെ മോഹൻലാൽ വരുന്ന പോലെ BGM ഇട്ട് വരുന്ന scene കാത്തു നിന്നവരെ നിരാശരാക്കി കൊണ്ട് മൂപ്പര് delay ആയി. പത്തു second കഴിഞ്ഞിട്ടും ആള് വെള്ളത്തിന്റെ അടിയിൽ കയ്യും കാലും ഇട്ട് അടിക്കുന്നതല്ലാതെ പൊന്തി വരുന്നില്ല. വെള്ളത്തിൽ പൊന്തി കിടന്നു നീന്തുന്നതല്ലാതെ പത്തടി ഉയരത്തിൽ നിന്നും ചാടിയാൽ മൂക്കീക്കൂടെയും ചെവിയിൽ കൂടെയും വെള്ളം കേറും എന്നും അത് overcome ചെയ്യുന്നത് എങ്ങനെ എന്നും പഠിക്കാൻ മൂപര് മറന്നിരുന്നു. പ്രായത്തിൽ കുറഞ്ഞ പക്വത ഈ കാര്യത്തിൽ കാണിച്ച മഹാദേവൻ മാമക്ക് പ്രായത്തിൽ കവിഞ്ഞ ഭാരം ഉണ്ടായിരുന്നു. മൂപ്പര് പൊന്തി വരുന്നില്ല എന്ന് കണ്ട ആൾക്കാർക്ക് ഒരു കാര്യം മനസ്സിലായി. സംഭവം അത്ര പന്തിയല്ല, ആകെ dark scene ആവുന്ന ലക്ഷണം ആണ്.

കൂട്ടത്തിൽ മുങ്ങാൻകുഴി ഇടുന്ന കാര്യത്തിൽ ഏറ്റവും വിരുതൻ ആയ ആരോ മൂപ്പരെ രക്ഷിക്കാൻ വെള്ളത്തിൽ ചാടി. കുറച്ചു കഴിഞ്ഞപ്പോ മൂപ്പര് ഒറ്റക്ക് പൊന്തി വന്നു. "ഒടുക്കത്തെ weight ആണ് ആ ചങ്ങായിക്ക്, പൊക്കാൻ പറ്റുന്നില്ല", കുടിച്ച വെള്ളം തുപ്പി കൊണ്ട് മൂപ്പര് പറഞ്ഞു. ആകെ മിംക്ലിത ചിത്തരായ എല്ലാവരും മുഖത്തോട് മുഖം നോക്കി. ഒന്നിന് പുറകെ ഒന്നായി എല്ലാവരും ചാടുന്നു, പരാജിതരായി തിരികെ കേറുന്നു.

സംഗതി കൈവിട്ടു പോകുന്ന ലക്ഷണം ആണ്. അപ്പോഴാണ്, എല്ലാവരും കാത്തിരുന്ന twist. ശ്രീകൃഷ്ണപുരം recreation ക്ലബ് എന്ന SRCയുടെ കരുത്തുറ്റ പോരാളി, അന്തവും കുന്തവും ഇല്ലാതെ ഗ്രൗണ്ട് മുഴുവൻ ഓടിക്കളിക്കുന്ന ഞങ്ങടെ സ്വത്ത്, നാട്ടിലേവരുടെയും മുത്ത്, ഘടോൽഘാദാസ്വംഗ്ലജകൻ [പുതിയ വാക്കാണ്, ദിപ്പോ കണ്ടു പിടിച്ചേ ഉള്ളൂ], ശ്രീകൃഷ്ണപുരംകാരുടെ കണ്ണിലുണ്ണി, കുഞ്ഞൻ bro. പേരെ കേട്ടതും സുമ്മാ അതിര്തില്ല?
പരിപാടി നടക്കുന്നത് പെരുമാങ്ങോട് വിഷ്ണു ക്ഷേത്രത്തിലെ അമ്പലകുളത്തിൽ ആണെങ്കിലും മൂപ്പര് വെള്ളത്തിൽ ചാടുന്നതിന്റെ മുന്നേ "അയ്യപ്പാ" എന്ന് ഉറക്കെ വിളിച്ചു. ഒന്ന് തിരിഞ്ഞു നിന്ന് പ്രാർത്ഥിച്ചു. "അപ്പഴും അതിലാണോ കമ്പം" എന്ന് ചോദിയ്ക്കാൻ ആരും മുതിർന്നില്ല. കാരണം എല്ലാരുടെയും കണ്ണും മനസ്സും മുഴുവൻ കുളത്തിലെ വെള്ളത്തിൽ ആയിരുന്നു. "നരൻ" സിനിമയില് വെള്ളത്തിൽ ചാടുന്ന മോഹൻലാലിനെ പോലെ, കണ്ടു നിന്ന നാട്ടുകാരുടെ മുഴുവൻ ശക്തിയോടെയും കൂടെ കുഞ്ഞൻ വെള്ളത്തിന്റെ അടിയിലേക്ക് ഊളിയിട്ടു. സാമാന്യം ശക്തിയുള്ള കുഞ്ഞൻ വെള്ളത്തിന്റെ അടിയിൽ നടത്താവുന്ന മൽപ്പിടുത്തം മുഴുവൻ നടത്തിയിട്ടും ഭാരമേറിയ ശരീരവും വെള്ളം കുടിച്ചു നിറഞ്ഞ വയറും കാരണം മഹാദേവൻ മാമയെ വെള്ളത്തിൽ നിന്നും പൊക്കി കൊണ്ട് വരാൻ സാധിക്കാതെ മൂപ്പര് പൊന്തി വന്നു. ഒന്ന് ശ്വാസം എടുത്ത ശേഷം ഒന്ന് കൂടി മുങ്ങി. ശരീരത്തിൽ പിടി കിട്ടുന്നില്ല എന്നതായിരുന്നു പ്രധാന വെല്ലുവിളി. ഒടുവിൽ കുഞ്ഞൻ ഒരു വഴി കണ്ടുപിടിച്ചു. അരഞ്ഞാണവും പൂണൂലും ചേർത്ത് ഒരു പിടിപിടിച്ചു, സകല ശക്തിയും സംഭരിച്ചു കൊണ്ട് മേലോട്ട് ഒറ്റ ഏറ്. വെള്ളത്തിന്റെ അടിയിൽ നിന്നും എന്തോ ശബ്ദം കേട്ട ആൾക്കാര് എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ നിന്നു. ഒടുവിൽ, പൊന്തി വന്നു വെള്ളത്തിന്റെ മുകളിൽ നിൽക്കുന്ന മഹാദേവൻ മാമയെ എല്ലാരും ചേർന്ന് തോണി വലിച്ചു അടുപ്പിക്കുന്ന പോലെ കരക്ക് കേറ്റി. ഉടനടി നടത്തിയ വൈദ്യസഹായങ്ങൾക്കൊടുവിൽ, കണ്ണ് തുറന്ന മഹാദേവൻ മാമ ചിരിച്ചു കൊണ്ട് പറഞ്ഞു: "സൂപ്പറാ ഇരുന്തിലയാ?"
ഒരു മൂന്നാല് മിനിറ്റ് കൊണ്ട് സ്വർഗ്ഗവും നരകവും ഈ ഭൂമിയിൽ തന്നെ ഉണ്ട് എന്ന പ്രപഞ്ച സത്യം നാട്ടുകാരെ മുഴുവൻ പഠിപ്പിച്ച ഈ ചങ്ങായിയെ എന്ത് ചെയ്യണം എന്ന് അറിയാതെ എല്ലാവരും ചിരിച്ചു. എന്നിട്ട് തിരിഞ്ഞ് നോക്കിയപ്പോ ഈ ബഹളത്തിന്റെ ഇടയിൽ കൈവിട്ടു പോയ ആനവാൽ മോതിരം തപ്പി വെള്ളത്തിൽ ചാടാൻ ഒരുങ്ങുന്ന കുഞ്ഞനെ കണ്ടു..!!!
വെറുതെ അല്ലാട്ടോ മൂപ്പർക്ക് ഇജ്ജാതി ധൈര്യം, ആനവാൽ മോതിരം ഒക്കെ അല്ലെ കയ്യില് ഉണ്ടാർന്നേ?
അപ്പൊ ഇനിയും നിങ്ങക്ക് മനസ്സിലായില്ലേ? ഇനിയിപ്പോ പ്രത്യേകിച്ച് പറയേണ്ടല്ലോ, കുഞ്ഞൻ bro ആണ് ഈ കഥയിലെ hero.
കുഞ്ഞൻ bro ഈ കാണിച്ചതാണ് ഹീറോയിസം, നല്ല കട്ട ഹീറോയിസം...!!!

NB: കുഞ്ഞൻ bro കൊറേ നാളുകൾക്ക് ശേഷം കഴിഞ്ഞ ആഴ്ചയും വീട്ടിൽ വന്നു. പണ്ടത്തെ കാര്യങ്ങളൊക്കെ പറഞ്ഞു കരഞ്ഞു. കൊച്ചിലെ എടുത്തു പൊക്കുന്ന അതെ ലാഘവത്തോടെ എന്നെ എടുത്തു പൊക്കി തല തിരിച്ചു നിലത്തു കാല് കുത്തിച്ചു. കരയുന്നതിന്റെ ഇടക്ക് "അതൊക്കെ പഴയ കാര്യങ്ങളല്ലേ" എന്ന് പറഞ്ഞപ്പോ കുഞ്ഞൻ നിർത്തിയില്ല. "മനുഷ്യനല്ലേ, ഓർമകള് വേണ്ടേ, എടക്കൊക്കെ കരയണ്ടേ?" എന്ന് ചോദിച്ചു.

അധികം പഠിച്ചിട്ടൊന്നുമില്ലെങ്കിലും കുഞ്ഞൻ പറഞ്ഞത് ശരിയാണ്. മനുഷ്യനായാൽ കൊറേ ഓർമകള് വേണം, ഇടക്കൊക്കെ കരയണം, പോണ പോക്കിന് കുഞ്ഞൻ തിരിഞ്ഞു നിന്ന് കൈ വീശി ചിരിച്ച പോലെ ഇടയ്ക്കിടെ ജീവിതത്തിനെ തിരിഞ്ഞു നോക്കി നിറഞ്ഞു ചിരിക്കണം...!!!

Saturday, April 21, 2018

വിടവുള്ള പല്ലുള്ള, ഒരു കുഞ്ഞുപാവക്കുഞ്ഞിന്...!!!

പട്ടാമ്പിയില്‍ നിന്നും വീട്ടിലേക്കുള്ള പതിവ് യാത്രയുടെ മടുപ്പിലേക്കാണ് പേരറിയാത്ത, വിടവുള്ള പല്ല് കാട്ടി ചിരിക്കാന്‍ ശ്രമിക്കുന്ന ആ പെണ്‍കുട്ടി കടന്നു വന്നത്. പേരോ നാളോ നാടോ ഒന്നും അറിയാത്ത ഏതോ ഒരു കുട്ടി. നേരം തെറ്റി വന്ന ഒരു മണ്ണാര്‍ക്കാട് KSRTCയില്‍ കയറി Headset ചെവിയില്‍ കുത്തിക്കേറ്റി, ഞാന്‍ അങ്ങനെ ഇരുന്നു. എന്നെ എനിക്കറിയാം. മറ്റുള്ളവര്‍ ആരൊക്കെ എന്ന് അവര് പോലും മറന്നു പോകുന്ന വിധത്തില്‍ എല്ലാവരും ഉറക്കത്തിലാണ്.

കയ്യിലുള്ള toy packet എനിക്ക് നേരെ നീട്ടിക്കൊണ്ട് ആ കുട്ടി വില പറച്ചില്‍ ആരംഭിച്ചു. കണ്ടക്ടര്‍ സ്റ്റേഷന്‍ ഓഫീസില്‍ പോയിരിക്കുകയാണ്. ആകെ ആ വണ്ടിയില്‍ ഉണര്‍ന്നിരിക്കുന്നത് ഞങ്ങള്‍ രണ്ടു പേരാണ്. ഞാന്‍ മാത്രേ ഈ കുട്ടീനെ ശ്രദ്ധിക്കുന്നുള്ളൂ. മറ്റേ ആള് തല തിരിക്കുന്നത് പോലുമില്ല. എങ്ങനെ തിരിക്കും, മൂപ്പരാണല്ലോ ഡ്രൈവര്‍???

ഞാനും കുഞ്ഞനിയനും ഉച്ചയ്ക്കൊന്നും കഴിച്ചിട്ടില്ല, അച്ഛനും അമ്മയ്ക്കും സുഖമില്ല തുടങ്ങിയ പതിവ് പായാരങ്ങള്‍ക്കിടയില്‍ ഞാന്‍ ആ കുട്ടിയെ നോക്കി വെറുതെ ഒന്ന് ചിരിച്ചു. ഇത് ആ കുട്ടി എല്ലാവരോടും പറയുന്ന കാര്യങ്ങള്‍ ആയിരിക്കുമല്ലോ എന്ന ചിന്ത ആണ് എന്നെ ചെറുതായി ഒരു ബോറന്‍ ചിരിയിലേക്ക് നയിച്ചത്. ഇത് ആ കുട്ടിയുടെ വിശപ്പകറ്റാന്‍ വില്‍ക്കുന്നതാണോ, അതോ മറ്റാരെങ്കിലും പറഞ്ഞയച്ചു വില്‍പ്പിക്കുന്നതാണോ എന്നൊക്കെ ഒന്നാലോചിച്ചു. പക്ഷെ, ആ കുട്ടിയുടെ കണ്ണുകളിലെ ക്ഷീണത്തില്‍ എന്തോ ഒരു ദൈന്യത തോന്നി.

ചുരുക്കത്തില്‍ ഒരെണ്ണം വാങ്ങാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. ഞാന്‍ ഒന്നും വാങ്ങില്ല എന്ന് വിചാരിച്ചു നടന്നകന്ന ആ കുട്ടിയെ ഞാന്‍ തിരികെ വിളിച്ചു. യുദ്ധം ജയിച്ച രാജാവിന്‍റെ മുഖത്തുള്ളത്തിനെക്കാള്‍ നിറഞ്ഞ ചിരിയോടെ ആ കുട്ടി എന്‍റെ അടുത്തേക്ക് വന്നു. അവള്‍ക്ക് ഇഷ്ടമുള്ള ഒരെണ്ണം എടുത്തോളാന്‍ പറഞ്ഞു. അത് പറഞ്ഞപ്പോ ആ പൂച്ചകണ്ണിലെ തിളക്കം ഒരു ആശയക്കുഴപ്പത്തിന് വഴിമാറി. ആളുകള്‍ ഏറ്റവും തിരഞ്ഞെടുക്കാറുള്ള ഒരെണ്ണം അവള്‍ എനിക്ക് നേരെ നീട്ടി. അത് അവളുടെ choice അല്ലെന്നു വ്യക്തം. എനിക്കും അത് ഇഷ്ടപ്പെടും എന്ന് ആ കുട്ടി വിചാരിച്ചു കാണണം. ഞാന്‍ ചോദിച്ചത് നിനക്ക് ഇഷ്ടപ്പെട്ട കളിപ്പാട്ടമാണ് എന്ന് ഞാന്‍ പറഞ്ഞപ്പോ കുറച്ചു കൂടി മനോഹരമായ, നിറയെ നിറങ്ങളുള്ള ഒരെണ്ണം അവള്‍ എനിക്ക് നേരെ നീട്ടി. കുറച്ചു കൂടി വില കൂടിയ ചിരിക്കുന്ന ഒരു പാവ.

അതായിരിക്കണം അവള്‍ തനിക്കു തന്നെ വാങ്ങാന്‍ ഇഷ്ടപ്പെടുന്ന കളിപ്പാട്ടം, ആ പാവയുടെ ചുണ്ടിലെ ചിരി സ്വന്തം ജീവിതത്തില്‍ പകര്‍ത്താന്‍ ആയിരിക്കണം ഈ നട്ടുച്ച വെയിലത്ത് അവള്‍ പെടാപ്പാട് പെടുന്നതും. ഒരു പക്ഷെ, ആ പാവയുടെ പുഞ്ചിരിയും നിറങ്ങളും മാത്രമാകും അവളുടെ ജീവിതത്തില്‍ അവശേഷിക്കുന്നത്.

ഈ ചിന്തകളില്‍ നിന്ന് മോചിതനായി ഞാന്‍ തല ഉയര്‍ത്തി നോക്കുമ്പോഴേക്കും ബസ് പുറത്തു കടക്കുന്ന വഴിയരികില്‍ ഉള്ള ആള്‍ക്കൂട്ടത്തിനിടയില്‍, വിരല് കുടിച്ചു നില്‍ക്കുന്ന കുഞ്ഞനിയന്‍റെ അടുത്തേക്ക് അവള്‍ ഊളിയിട്ടിരുന്നു. ഞാന്‍ പിന്നെ അങ്ങോട്ട്‌ നോക്കിയില്ല. കാരണം, ഇങ്ങനെ ഉള്ള ചില കാഴ്ച കാണുമ്പോള്‍ കണ്ണീരു വരാതെ ഇരിക്കാനും അത് മറ്റാരും കാണാതെ ഇരിക്കാനുമുള്ള സാങ്കേതികവിദ്യ ഒന്നും ഇത് വരെയും ആരും കണ്ടുപിടിചിട്ടില്ലല്ലോ...!!!!