ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Thursday, March 29, 2012

ക്ലാരയെ കാത്ത്‌, പ്രണയത്തിന്‍ മധുരം പ്രതീക്ഷിച്ച്...

പുറത്തിപ്പോഴും പ്രണയത്തിന്റെ വേനല്‍ മഴ മണ്ണിനെ പുണരുന്ന ശബ്ദം കേള്‍ക്കാം...
പത്തിരുപത്തൊന്നു വര്‍ഷമായിട്ടു കേള്‍ക്കുന്നതാണ്.
എന്നാലും ഇപ്പോഴും ഈ തണുത്ത കാറ്റും തുള്ളി വീഴുന്ന ശബ്ദവും ഒരു അനുഭൂതിയായി മനസ്സില്‍ നിറയാറുണ്ട്.
കനാലിന്റെ ചാരത്ത്‌, കുലുങ്ങി കടന്നു പോകുന്ന ഒരു കാളവണ്ടിയില്‍ ഇത് പോലൊരു അന്തരീക്ഷവും കയ്യില്‍ കൈ ചേര്‍ത്ത് പിടിക്കാനും പ്രണയം പങ്കു വക്കാനും ഒരു പെണ്ണും ഉണ്ടാകുന്നതിനെ കുറിച്ച് ഇന്ന് സ്വപ്നം കാണാന്‍ തുടങ്ങി എന്ന് മാത്രം...!!!
മഴയ്ക്ക് അല്ലെങ്കിലും ഒരു മധുരം ആണ്.
കുട്ടിക്കാലത്ത് മഴ നനഞ്ഞു കേറി വരുമ്പോള്‍ മുത്തശ്ശിയുടെ വാത്സല്യത്തിന്റെ പഞ്ചസാര മധുരം...
അത് കഴിഞ്ഞു ഇത്തിരി വളര്‍ന്നാല്‍ മഴയത്ത്‌ കളിച്ചതിനു അമ്മയുടെ തല്ലിന്റെ ശര്‍ക്കര മധുരം...
കൌമാരത്തില്‍ കൂട്ടുകാരോടൊത്ത്‌ പന്ത് കളിക്കുമ്പോഴോ, സൌഹൃദത്തിന്റെ ഒരു പൂന്തേന്‍ മധുരം...
ഇനീം വളര്‍ന്നു കഴിയുമ്പോഴല്ലേ, പ്രണയത്തിന്റെ പാല്‍പായസം കാത്തിരിക്കണേ...???
ഇതിലും മികച്ചൊരു അന്തരീക്ഷം പ്രണയത്തിനു പശ്ചാത്തലം ആക്കാന്‍ പറ്റില്ല എന്നത് കൊണ്ടാകും ഭരതനും പദ്മരാജനും ഒക്കെ പ്രണയത്തിന്‌ മഴയുടെ നറുമണം കൂടി നല്‍കുന്നത്...
മഴയത്ത്‌ നിന്നും കേറി വരുന്ന ക്ലാരയെയും സ്വപ്നം കണ്ടു, ഈ മഴ കണ്ടു മനസ്സ് ഇത്തിരി പറന്നു നടക്കട്ടെ...
എന്നെ അന്വേഷിച്ച് എനിക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ട ക്ലാര വരും, വരാതിരിക്കില്ല, വരാതെ പറ്റില്ലല്ലോ...

Sunday, March 18, 2012

ഒരിക്കലും മറക്കാന്‍ ആവാത്ത "ഒരു അവസാനത്തെ കൈ"..

ഒരു കാന്‍സര്‍ രോഗിയുമായി സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞ വാക്കുകള്‍...
പങ്കു വക്കാതിരിക്കാന്‍ കഴിയുന്നില്ല...
"ഈ ലോകത്തെ ഏറ്റവും വലിയ ഗതികേട് മരണം മുന്‍കൂട്ടി കണ്ടു ജീവിക്കുക എന്നതാണ്.ഈ രോഗത്തിന്റെ ഭീകരത അറിയുമ്പോള്‍, അതറിയാനുള്ള വിദ്യാഭാസം ഞാന്‍ നേടരുതായിരുന്നു എന്ന് തോന്നുന്നു.
ജീവിതത്തില്‍ ചായ കുടിക്കാന്‍ തോന്നിയാല്‍ ഉടന്‍ ചായ കുടിക്കുക, പാട്ട് പാടാന്‍ തോന്നിയാല്‍ ഉടന്‍ പാട്ട് പാടുക.കാരണം, ഒരു ട്രാഫിക് സിഗ്നലില്‍ പച്ചയും ചുവപ്പും മാറി മറിയുന്നത്ര സമയം മതി ജീവിതം മാറിമറിയാന്‍.കണ്ണ് തുറന്നു കാഴ്ചകള്‍ കാണുക, മറ്റുള്ളവരുടെ കണ്ണീരു തുടക്കുക, കൂട്ട് കൂടുക.മരണം മുന്നില്‍ നില്‍ക്കുമ്പോള്‍ കുന്നുകൂട്ടിയിട്ട നോട്ടിനെക്കാള്‍ ഒരു നോക്കിന്, ഒരു വാക്കിന്, ഒരു സ്പര്‍ശത്തിന് ഒരു പാട് അര്‍ഥം കൈവരും.ജന്മബന്ധങ്ങളും കര്‍മബന്ധങ്ങളും മാത്രമേ നിങ്ങള്‍ക്ക്‌ ശക്തി പകരൂ.ദൈവത്തോട് ഇത്തിരി നീരസം തോന്നുന്ന സമയം കൂടി ആണിത്.ഇനി ഇത് പോലെ നമ്മള്‍ സംസാരിക്കുമോ എന്നറിയില്ല, തരാന്‍ ഈ മുറിയില്‍ ഇത്തിരി പെയ്ന്‍കില്ലറും രണ്ടു ആപ്പിളും മാത്രേ ഉള്ളൂ.പിന്നെ, കൈ അനക്കാന്‍ നല്ല വേദന ഉണ്ടെങ്കിലും ഒരു കൈ വേണെങ്കില്‍ ആവാം.അതിനും താന്‍ തന്നെ മുന്‍കയ്യെടുക്കണം എന്നേ ഉള്ളു.ഒരു പക്ഷെ,ഒരു അവസാനത്തെ കൈ"...