ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Wednesday, August 31, 2011

വഴിവക്കിലെ സര്‍ഗാത്മകത-ചില ഓട്ടോലിഖിതങ്ങള്‍

ഒരു പാട് യാത്രകള്‍, യാത്രക്കിടയിലെ ചില നുറുങ്ങുകള്‍...
അത് പോലെ, നമ്മള്‍ വായിച്ചു ചിരിച്ചു തള്ളിക്കളയുന്ന ചില മേമ്പൊടികള്‍...
വഴിയിലും വഴിവക്കിലും നമ്മെ ചിരിപ്പിക്കുന്ന ഈ സര്‍ഗാത്മകതയെ കാണാതെ പോകുന്നതില്‍ ഇത്തിരി കുറ്റബോധവും ഉണ്ടെന്നു കൂട്ടിക്കോളൂ...
ചുവരെഴുത്തുകളെയും സർഗാത്മകതയുടെ ഇടങ്ങളെയും തപ്പി നടക്കുന്നതിനിടയിൽ കാണപ്പെട്ട ഒന്നാണ് നാട്ടിൻ പുറങ്ങളിലെ ഓട്ടോകളിൽ കാണുന്ന ലിഖിതങ്ങൾ.. പ്രണയവും, പ്രതിഷേധവും കഷ്ടപ്പാടും മനസിന്റെ അല്ലറ ചില്ലറ ഇഷ്ടാനിഷ്ടങ്ങളും അവിടെ ലിഖിതങ്ങളായി മാറുന്നു... എന്നു കരുതി പബ്ലിക് ബാത്തറും പോലെ വല്ലോർക്കും വലിഞ്ഞുകേറി എഴുതാനൊക്കില്ല എന്നുമാത്രം..
പൂരപ്പറമ്പിലേക്ക് എഴുന്നള്ളിക്കുന്ന ആനയെപ്പോലെ ചമയിച്ചിരിക്കും പല ഓട്ടോകളും .. അന്നം തരുന്ന വണ്ടിയെ സുന്ദരക്കുട്ടപ്പന്മാരാക്കി കൊണ്ടു നടക്കാൻ മിക്ക ഓട്ടോഡ്രൈവർമാരം മത്സരിക്കും...


ഈ വിനീതനെ ഏറ്റവും ആകർഷിച്ചത് ഓട്ടോകളിലെ മിനുക്കു പണികളോ കാഴ്ച ഭംഗിയോ അല്ല... പല ഓട്ടോകളിലും കുറിച്ചിട്ടാ ആ കുഞ്ഞു ലിഖിതങ്ങളാണ്..

പലതിലും, പാവം നീ... എന്ന പുഛവും.. ഹമ്പട ഞാനേ എന്ന അഹങ്കാരവും ആവും. ആ വരികൾ..!
പ്രണയകാലം.....
ഒന്നു ചിരിച്ചൂടെ മുത്തേ....
ഖൽബാണു ഫാത്തിമ.
ഇജ്ജബടെ നിക്ക് ഞാനിപ്പം വരാം.
കരയല്ല മുത്തേ.... കണ്മഷി മായൂലേ....

എന്നിങ്ങനെ എന്തിന്റെയോ ഒരു ഇതു ഉള്ള വരികൾ...! ചില ഓട്ടോകളിൽ രോമാഞ്ചം കൊള്ളിക്കുന്ന പ്രണയ കാവ്യങ്ങളും സാഹിത്യങ്ങളും കാണാം... എന്നിരുന്നാലും എന്നെ ഏറ്റവും ചിരിപ്പിച്ചതും ചിന്തിപ്പിച്ചതും ഞങ്ങളുടെ നാട്ടിലെ ഒരു ഓട്ടോയിൽ കണ്ട ഈ വരികളാണ്..

“ എന്റെ സന്തോഷവും സേട്ടുവിന്റെ സ്വപ്നവും..”
വണ്ടിയുടെ അടവ് തെറ്റിയാൽ വണ്ടി അടിച്ചു മാറ്റാൻ തക്കം പാർത്തിരിക്കുന്ന സേട്ട് മാർക്കൊരു വെപ്പ്...!!

ചിലതിലെ ലിഖിതങ്ങൾ സിനിമാ പോസ്റ്റർ പോലെ ഇടക്കിടെ മാറിക്കൊണ്ടിരിക്കും .. മറ്റു ചിലപ്പോൾ മാറ്റിക്കപ്പെടുന്നതും.... നാട്ടിലെ അല്ലറ ചില്ലറ നെഗളിപ്പുള്ള ഒരു വിദ്വാൻ ഓട്ടോയുടെ പിറകിൽ ഇങ്ങിനെ എഴുതി...
“വഴിമാറെടാ മുണ്ടെക്കെൽ ശേഖരാ....”
പുറകിൽ വരുന്ന വാഹനക്കാർ അതു വായിച്ച് ചെറുതായൊന്നു നെറ്റി ചുളിക്കാതിരിക്കുമോ...??

സംഗതി ലാലേട്ടന്റെ ഡയലോഗാണെന്നത് സത്യം..!. പക്ഷെങ്കിൽ ഒരിക്കൽ ടാർജറ്റ് തികക്കാനിറങ്ങിയ എസ്സ്.ഐ ഏമാന് ആ ലിഖിതം അത്രക്കങ്ങട് കണ്ണിൽ പിടിച്ചില്ല.... മൂപ്പര് കുത്തിനു പിടിച്ചു ചെറുതായൊന്നു വിരട്ടി... അവിടെ വച്ചു തന്നെ ആ എഴുത്ത് മായ്ച്ചു കളയിപ്പിക്കുകയും ചെയ്തു...( എസ്സ്.ഐ യുടെ പേര ശേഖരൻ എന്നായിരുന്നത്രേ..! അതു പിന്നീടാണു അറിഞ്ഞത്..)

പിന്നീട് ആ വരികൾ മാറ്റി എഴുതിയതിങ്ങനെ.
"ഈ പാവം പൊയ്ക്കോട്ടേ..."
(ഏതോ ഒരു പടത്തിൽ ഇങ്ങിനെ ഒരു വരി കണ്ടതായി ഓർക്കുന്നു..)

വല്ലവളുമാരും കണ്ണിറുക്കി കാണിച്ച് അവസാനം കുരിശു ചുമക്കണ്ടാന്നു കരുതിയാവും ഈ വരികൾ...

"അടുക്കല്ല മോളേ....... അടവു തെറ്റും..."

കാർന്നൊരെ പേടിയുള്ള ഒരുവന്റെ കമന്റ്. “ഇഷ്ടമാണു പക്ഷെ ഇക്കയാണു പ്രശ്നം..”

വല്ലവരുടെയും കണ്ണു പറ്റേണ്ട എന്നു കരുതിയാവും ഈ വരികൾ...

“പണം വാരാനല്ല്ല.... അരി വാങ്ങാനാ...”
ഓവർടേക്ക് ചെയ്യുന്നവനോട്... “ വന്നു മുട്ടല്ലേ.... കഞ്ഞി മുട്ടിക്കല്ലേ..”

"ഫൊളൊ മീ.. ഡോണ്ട് കിസ്സ് മീ.." പൊറകെ വരുന്നതൊക്കെ കൊള്ളാം.... വന്നു മുട്ടരുതെന്നു ചുരുക്കം..

മലപ്പുറത്തെ ഒരു ഓട്ടോയിൽ എഴുതിയ വരികൾ ഇങ്ങിനെ.....
“ മുണ്ടണ്ട മുണ്ടണ്ട..... മുണ്ട്യാ പൊറാട്ട... “
സംഗതി എന്താണെന്നു എനിക്കും ആദ്യം പിടികിട്ടിയില്ല... പിന്നീട് ഓട്ടോകാരനായ എന്റെ ഒരു സുഹ്യത്തിനോട് ചോദിച്ചപ്പോൾ ആണു സംഗതിയുടെ ഗുട്ടൻ പിടികിട്ടിയത്... അതു ഓട്ടോആശാന്മാരുടെ ഒരു പൊതു മുദ്രാവാക്യം ആണെത്രെ.....!! എന്തിനും ഏതിനും ചെലവു ചെയ്യിക്കുന്ന ഈ കാലത്ത്., ഒരു ലോംഗ് ട്രിപ്പ് കിട്ടിയ വിവരം എങ്ങനെയെങ്കിലും മറ്റുള്ളവർ അറിഞ്ഞാൽ ചിലവു ചെയ്യേണ്ടി വരുമെത്രെ...അതാണു “ മുണ്ടണ്ട മുണ്ടണ്ട..... മുണ്ട്യാ പൊറാട്ട... “ (പറയണ്ട പറയണ്ട പറഞ്ഞാൽ പൊറാട്ട എന്നാണു അർഥം .)
ചില ആശാന്മാർ വല്യ വല്യ തത്ത്വചിന്തകളും മറ്റും എഴുതിവെക്കാറുണ്ട് .ചില്ലപ്പോൾ അവർക്ക് തന്നെ അതിന്റെ അർഥം അറിയുമോന്നു സംശയമാണു... എന്നാലും മറ്റുള്ളവരുടെ ഇടയിൽ മോശക്കാരനാവരുതല്ലോ.... കേരളത്തിൽ എല്ലായിടത്തും കാണുന്ന ഒന്നാണോ ഇതെന്നു എനിക്കറിയില്ല...
പൊതുവേ മലാബാർ ഏരിയകളിലെ നാട്ടിൻ പുറങ്ങളിലെല്ലാം ഇതു കാണാറുണ്ട്..!!
നിങ്ങളും കണ്ടിട്ടില്ലേ ഇതുപോലെ ലിഖിതങ്ങൾ..?

Thursday, August 11, 2011

സാമ്പത്തികമാന്ദ്യം-ചില "കണ്ടെത്തലുകള്‍"(മണ്ടത്തരങ്ങള്‍)

അരി മേടിക്കാനുളള കാശെടുത്ത് ന്യൂ ഈയര്‍ ആഘോഷിച്ചാല്‍ സാമ്പത്തികമാന്ദ്യം.
കുട്ടിയായിരിക്കുമ്പോള്‍ കേട്ടിട്ടുളള ചൊല്ലാണ് കാണം വിറ്റും ഓണം ഉണ്ണണം എന്ന്. ഓണമടുക്കുമ്പോള്‍ പലപ്പോഴും ഞാന്‍ വീടായ വീടെല്ലാം അരിച്ചു പെറുക്കിയിട്ടുണ്ട് കാണം ഇരിക്കുന്നതെവിടാണെന്നറിയാന്‍.ഒന്നും കാണാന്‍ കഴിഞ്ഞിട്ടില്ല. കുറെക്കാലം മുന്‍പ് മുടി നീട്ടി വളര്‍ത്തി രാത്രിയില്‍ വന്നിറങ്ങിയ അമേരിക്കന്‍സുഹൃത്തിനോടു ചോദിച്ചപ്പോള്‍ അമേരിക്കയിലൊക്കെ മാന്ദ്യം! ഭയങ്കര സാമ്പത്തികമാന്ദ്യം! എന്നായിരുന്നു മറുപടി. ഏതാനും നാളുകള്‍ കഴിഞ്ഞ് ലോഹ്യമായി അടുത്തുകൂടി ചോദിച്ചപ്പോള്‍ ആശാന് അവിടെ കുക്കറിനകത്തു വാറ്റായിരുന്നു സൈഡ് ബിസിനസ്സ്. മലയാളികള്‍ കുടിക്കുന്നത് നാലാളറിയാനായതിനാല്‍ കുറെക്കഴിഞ്ഞപ്പോള്‍ വിദ്വാനെ പോലീസു പൊക്കി. പിടിച്ച ലിറ്ററു കണക്കിനു സാധനം കണ്ടിട്ട് പോലീസു ചോദിച്ച ചോദ്യം ഇതുണ്ടാക്കുന്ന മെഷീന്‍ എവിടെ എന്നാണ്. ഇടി കൊണ്ടു പഴുത്തിട്ടും അവരുടെ ചോദ്യം അവസാനിച്ചില്ല. മെഷീന്‍ ഇല്ല എന്നത് അവര്‍ക്കൊട്ടു മനസിലായതുമില്ല. എത്ര ഇടിച്ചിട്ടും വിവരം വെളിപ്പെടുത്താത്ത അപകടകാരിയായ ഇന്ത്യാക്കാരനെ അവസാനം അവര്‍ കയററിവിടുകയായിരുന്നു.
ഇതേ അവസ്ഥയാണ് സാമ്പത്തിക മാന്ദ്യത്തിന്റെ കാര്യത്തിലും. ആരോടു ചോദിച്ചാലും മാന്ദ്യം മാന്ദ്യം എന്നു പറയും. സംഗതിയൊട്ടു കാണാനും പറ്റിയിട്ടില്ല. ഇയ്യിടെയാണ് മാന്ദ്യത്തെ അതിന്റെ ലളിതമായ രൂപത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത്. റഷ്യയിലും ചൈനയിലും വ്യത്യസ്ത കലണ്ടറുകളായതിനാല്‍ ന്യൂ ഈയര്‍ ജനുവരി ഒന്നിനല്ലെന്ന് കേട്ടിട്ടുണ്ട്. അയല്‍വക്കത്തെ ദിവാകരന്‍ ഡിസംബര്‍ 31 ന് ആടിനെ വിററ പൈസമുഴുവന്‍ കൊടുത്ത് പൂസായി വന്നപ്പോള്‍ സഞ്ചാരപാതയില്‍ അപഭ്രംശം സംഭവിച്ച ഏതോ ഉപഗ്രഹങ്ങളെപ്പോലെ ദിവാകരന്റെ കുട്ടികള്‍ വീടിനു ചുറ്റും കിടന്നോടുന്നു. സൂക്ഷിച്ചു നോക്കിയപ്പോള്‍ ഒരു വടിയുമായി ദിവാകരന്‍ പിന്നാലെയുണ്ട്. സന്ധ്യക്ക് കണ്ണുവെട്ടിച്ച് ഏഴിലും ഒന്‍പതിലും പഠിക്കുന്ന അവര്‍ ഓടി ക്ഷീണിച്ച് ഈയുളളവന്റെ വീട്ടിലെത്തി. 'ചേട്ടാ ചൂടുവെളളം എന്നതിന്റെ ഹിന്ദി വാക്കെന്താണെന്നു പറഞ്ഞു തരണം. അതു പറയാതെ അച്ഛന്‍ വീട്ടിക്കേറ്റത്തില്ല.' മൂത്തവന്‍ വിക്കിവിക്കി പറഞ്ഞു. ഠണ്ടാ പാനി എനിക്കു വരുന്നുണ്ട്. പക്ഷേ ചൂടുവെളളത്തിന്റെ വാക്കു കിട്ടുന്നില്ല. അവരെ അടിയില്‍ നിന്നു രക്ഷിക്കാനുളള ആ വാക്കു മാത്രം ഓര്‍മ്മയിലേക്കു വന്നില്ല. ദിവാകരന് അന്നു ന്യൂ ഈയറായിരുന്നു എന്ന് പിറ്റേന്നാണു മനസ്സിലായത്. വെളളിയാഴ്ച രാവിലെ ചായക്കടയില്‍ പോയി ചായ കുടിക്കാനോ ചന്തയ്ക്കു പോകാനോ ദിവാകരന് കഴിഞ്ഞില്ല. വീട്ടില്‍ രാവിലെ കാപ്പിക്ക് പ്രത്യേകിച്ചൊന്നും ഉണ്ടായിരുന്നില്ല. കുട്ടികള്‍ സ്‌കൂളില്‍ പോയില്ല. പത്തുമണിയായപ്പോള്‍ ദിവാകരന്റെ ഭാര്യ അപ്പുറത്തു വന്ന് എന്തോ വാങ്ങിക്കൊണ്ടു പോയി. ദിവാകരന്‍ നോര്‍മലായതോടെ ഉയര്‍ന്നു കേട്ടതെല്ലാം ദിവാകരന്റെ ഭാര്യയുടെ ശബ്ദമായിരുന്നു. പ്രശ്‌നങ്ങള്‍ കുറെ ദിവസത്തേക്കു നീണ്ടു നിന്നു.
ഇതുതന്നെയാണ് മുതലാളിത്ത സമ്പദ് വ്യവസ്ഥയിലും സംഭവിക്കുന്നത്. അതിന്റെ അനിവാര്യമായ അവസ്ഥാന്തരങ്ങളാണ് സാമ്പത്തിക മാന്ദ്യവും സാമ്പത്തിക വളര്‍ച്ചയും. സമൃദ്ധിയുടെ ഒത്ത നടുവില്‍ വെച്ചാണ് മാന്ദ്യം പൊട്ടിപ്പുറപ്പെടുന്നത്. മാന്ദ്യമുണ്ടാകുമ്പോള്‍ വില കൂടുകയല്ല; കുറയുകയാണ് ചെയ്യുക. പണിയെടുക്കാനാളുണ്ട് പണിയില്ല, യന്ത്രങ്ങളുണ്ട് അവ പ്രവര്‍ത്തിക്കുന്നില്ല, അസംസ്‌കൃതവസ്തുക്കളുണ്ട് ഉത്പാദനമില്ല. മുതലാളിത്ത വ്യവസ്ഥിതിയില്‍ ഉത്പാദനത്തിനു നിയന്ത്രണമോ ആസൂത്രണമോ ഇല്ല. ലാഭമുളള മേഖലയില്‍ ആളുകള്‍ കൂടുതലായി മുതല്‍ മുടക്കും. ആ മേഖലയ്ക്കാവശ്യമായതിലും കൂടുതലായി വന്‍തോതില്‍ മുതല്‍ നിക്ഷേപിക്കുമ്പോള്‍ അതിന് ഡിമാന്റുമായി ഒരു പൊരുത്തവുമുണ്ടാവുകയില്ല. മത്സരം മുറുകും. പിടിച്ചു നില്‍ക്കാനാകാത്ത കമ്പനികള്‍ പൂട്ടും. ചിലവ ഉത്പാദനം കുറയ്ക്കും. ആ മേഖലയില്‍ മാന്ദ്യമുണ്ടായതായി വെളിവാക്കപ്പെടും. ഒരു ജനസമൂഹത്തിനാവശ്യമായ വസ്തുക്കള്‍ എന്തൊക്കെയാണെന്ന് കണക്കെടുത്ത ശേഷം ആവശ്യമായ വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നിടത്ത് ഇത്തരത്തില്‍ മാന്ദ്യം ഉണ്ടാവുകയില്ല. എല്ലാ സമ്പദ് വ്യവസ്ഥയിലും വിശ്വാസ്യതയ്ക്കും ഉറച്ച ഭരണകൂടത്തിനും പ്രസക്തിയുണ്ട്.
സമ്പദ് വ്യവസ്ഥയുടെ പടിപടിയായുളള വളര്‍ച്ചയുടെ ഫലമായി എണ്ണയുത്പാദനമൊന്നുമില്ലാത്ത ദുബായില്‍ റിയല്‍ എസ്റ്റേറ്റു മേഖലയില്‍ വന്‍ നിക്ഷേപമുണ്ടായി. ഊഹക്കച്ചവടത്തിലധിഷ്ഠിതമായ ഷെയര്‍ മാര്‍ക്കറ്റും, ഐടി രംഗവും, യുദ്ധമേഖലയിലെ അനിശ്ചിതാവസ്ഥയും, വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ച്ചയുമൊക്കെ അമേരിക്കയെ മാന്ദ്യത്തിലാക്കിയപ്പോള്‍ അത് ലോകരാജ്യങ്ങളെ ബാധിച്ചു. അമേരിക്കയിലെയും മറ്റും താരങ്ങള്‍ മോഹവിലയ്ക്ക് ആഡംബര കെട്ടിടങ്ങള്‍ വാങ്ങുകയില്ലെന്നു വന്നപ്പോള്‍ ദുബായിലെ കമ്പനികള്‍ തകര്‍ന്നു. ബുര്‍ജ് ദുബായ് ഓപ്പണ്‍ ചെയ്തത് ഒരു തരത്തില്‍ വിശ്വാസ്യത ഉയര്‍ത്തിപ്പിടിക്കുന്നതിന് സഹായിക്കും.
കേരളത്തിലെ എം.എം. ഹസ്സനെപ്പോലെ കീറിയ വായയ്ക്ക് എന്തും വിളിച്ചു പറയുന്ന കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ വായ്ത്താരിയിടുന്നത് മന്‍മോഹന്‍സിംഗിനെപ്പോലെയുളള പ്രതിഭാശാലികളുടെ നേതൃത്വത്തിലുളള ഭരണം കൊണ്ടാണ് ഇന്ത്യയില്‍ മാന്ദ്യം ബാധിക്കാതിരുന്നത് എന്നാണ്. വാസ്തവത്തില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. കുഴിയാന വരച്ചും ചിലപ്പോള്‍ ഇന്ത്യയുടെ ഭൂപടമുണ്ടാകാന്‍ പോസ്ബിലിറ്റി തീയറി അനുസരിച്ച് ഒരു ലക്ഷത്തില്‍ ഒരു സാധ്യതയുണ്ട്. അങ്ങനെയൊരബദ്ധം പോലും ഇന്ത്യയിലുണ്ടായിട്ടില്ല. അമേരിക്കയില്‍ ചീട്ടുകൊട്ടാരം പോലെ ഒന്നിനെ ആശ്രയിച്ച് മറ്റൊന്ന് എന്ന നിലയിലാണ് സമ്പദ്വ്യവസ്ഥ. അവിടുത്തെ ഒരു പൗരന്റെ ജീവിതം 18 വയസ്സാകുമ്പൊഴേ പല കമ്പനിക്കാര്‍ക്കായി തീറു കൊടുത്തു കഴിഞ്ഞിരിക്കും. ഒരു ദിവസത്തെ ഒരു മണിക്കൂര്‍ ഫഌറ്റ് കമ്പനിക്ക്, ഒരു മണിക്കൂര്‍ വണ്ടിക്കമ്പനിക്ക്, ഒരു മണിക്കൂര്‍ ആരോഗ്യ ഇന്‍ഷൂറന്‍സിന്, സോഷ്യല്‍ സെക്യൂരിറ്റിക്ക്, തുടങ്ങി പലതിനും. ഇത് ഒരു ആജീവനാന്ത ബാദ്ധ്യതയാണ്. അയാള്‍ തനിക്കു വേണ്ടി ജീവിക്കുന്നത് വളരെക്കുറച്ചു സമയമായിരിക്കും. അങ്ങനെയുളള ഒരു സ്ഥലത്ത് ജോലിയില്‍ നിന്നും ഫയര്‍ ചെയ്യപ്പെടുന്ന ഒരുവന് ആത്മഹത്യയല്ലാതെ മറ്റു മാര്‍ഗമില്ല.
കേരളവും ഇന്ത്യയും വളരെ വ്യത്യസ്തമാണ്. കേരളത്തില്‍ the art of doing nothing എന്ന തൊഴിലിലാണ് മിക്കവരും ഏര്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ പല ഭാഗങ്ങളിലും 3 നേരം ആഹാരം കഴിച്ചു ജീവിക്കുക എന്നതാണ് പൗരന്റെ ഏറ്റവും വലിയ സ്വപ്‌നം. ഇങ്ങനെയുളള ആളുകള്‍ അവര്‍ക്കു ചുറ്റും അവരുടേതായ ഒരു സ്വതന്ത്ര സമ്പദ് വ്യവസ്ഥ പടുത്തുയര്‍ത്തിയിരിക്കുകയാണ്. അവിടെ എന്നും മാന്ദ്യമേയുളളൂ. വളര്‍ച്ച എന്നൊന്നില്ല. അവരുടെ ജീവിതത്തില്‍ എന്തെങ്കിലും ചലനമുണ്ടാക്കിയിട്ടുളളത് രണ്ടു രൂപയ്ക്ക് അരി, തൊഴില്‍ ഉറപ്പു പദ്ധതി, സ്‌കൂള്‍ ഉച്ചഭക്ഷണം തുടങ്ങി അപൂര്‍വം സര്‍ക്കാര്‍ പരിപാടികള്‍ മാത്രമാണ്. ഇന്ത്യയിലെ രാഷ്ട്രീയ കക്ഷികള്‍ക്കൊന്നിനും സാധാരണക്കാരന്റെ അടുക്കല്‍ വരെ എത്തിച്ചേരുന്നതും അവന്റെ ക്രയശേഷി വര്‍ദ്ധിപ്പിക്കാനുതകുന്നതുമായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ഇച്ഛാശേഷിയില്ലാത്തതുകൊണ്ടാണ് എന്‍.ടി.രാമറാവുവും, എം.കരുണാനിധിയും അധികാരത്തിലേറിയത്. ഇങ്ങനെയുളള സാധാരണക്കാര്‍ പട്ടിണി കിടന്നിട്ടും ചത്തുപോകാത്ത പ്രതിഭാസത്തെയാണ് ഏഴര ശതമാനം, എട്ടുശതമാനം വളര്‍ച്ച എന്ന് വിശേഷിപ്പിക്കുന്നത്.
സാമ്പത്തിക മാന്ദ്യം മൂലം തൊഴില്‍ ലഭിക്കാത്ത യുവാക്കള്‍ക്കും സ: ജോര്‍ജ് ബുഷിനും ശ്രീ: ഒബാമയ്ക്കും സമര്പണം


Saturday, August 06, 2011

ഓര്‍മകളിലെ സൗഹൃദം...

ഒട്ടും നിനചിരിക്കാതേയകതാരില്‍

പൊട്ടി വിടര്‍ന്നതാണീ സൗഹൃദം

എന്തു പേരിട്ടു വിളിക്കണം ഞാനിതി -
...
നെങ്ങനെ കാക്കേണമെന്റെ ഹൃത്തില്‍ ?

എന്നോ കണ്ടതാണാ മുഖം, പിന്നെ-

യിന്നോളമാസ്വരം കേട്ടുമില്ല.

എങ്കിലും എന്റെയീ ഹൃത്തിനാരാമത്തില്‍

തങ്കനിറമാര്‍ന്ന പൂവാണു നീ

കാണുന്ന രൂപമോ കേള്‍ക്കുന്ന ശബ്ദമോ

കാണില്ല ശാശ്വതമായ് ഭുവിയില്‍

ആത്മാവൊരാത്മാവിനെകുമാ സൗഹൃദം

ആത്മാര്‍ത്ഥമെങ്കില്‍, നശിയ്ക്കുകില്ല...

Thursday, August 04, 2011

പെണ്ണൊരുമ്പെട്ടാല്‍ ഇന്റര്‍നെറ്റില്‍ എന്തെല്ലാം...!!!

ഫേസ്ബുക്കില്‍ കയറിയാല്‍ പലര്‍ക്കും ഒടുക്കത്തെ വെപ്രാളമാണ്. രണ്ടു ദിവസം പട്ടിണി കിടന്ന ശേഷം ബുഫേ ഡിന്നറിനു കയറിയത് പോലുള്ള ഒരു ആക്രാന്തം. വേണ്ടിടത്തും വേണ്ടാത്തിടത്തുമൊക്കെ കൊത്തും. കണ്ടവന്റെയൊക്കെ മെക്കിട്ടു കയറി മെസ്സേജു വിടും, കമന്റടിക്കും. പരിചയമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും പരിചയമുള്ളവള്‍ക്കും ഇല്ലാത്തവള്‍ക്കും ഫ്രണ്ട് റിക്വസ്റ്റ് അയക്കും. കാണുന്നവരോടൊക്കെ ചാറ്റ് ചെയ്യും. അഡ്രസ്‌ ചോദിക്കും. മൊബൈല്‍ നമ്പരും ഫോട്ടോയും കൈമാറും. വായില്‍ വരുന്നതൊക്കെ എഴുതി സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യും. (ഇതൊന്നും ഞാന്‍ ചെയ്യാറേ ഇല്ല കേട്ടോ :) ) ചുരുക്കത്തില്‍ ഫേസ്ബുക്കിലെത്തിയാല്‍ ഒരു സെക്കന്റ്‌ ഒഴിവില്ല. മുടിഞ്ഞ ബിസി.

പെണ്‍പിള്ളേര്‍ എവിടെയുണ്ടോ അതിന്റെ നേര്‍ എതിര്‍ദിശയില്‍ വായ്നോക്കികള്‍ ഉണ്ടാവുമെന്നതാണ് ന്യൂട്ടന്റെ ഫോര്‍ത്ത് ലോ ഓഫ് മോഷന്‍‍. ശക്തമായ മണ്‍സൂണ്‍ അനുഭവപ്പെടുന്ന കേരളത്തെപ്പോലുള്ള ന്യൂനമര്‍ദ മേഖലകളില്‍ എതിര്‍ദിശയിലേക്കുള്ള ആകര്‍ഷണത്തിന്റെ ഗ്രാവിറ്റി അല്പം കൂടും!. ഫേസ്ബുക്കിലും ബ്ലോഗിലുമൊക്കെയാണ് ഏറ്റവും ശക്തമായി ഈ ഗ്രാവിറ്റി അനുഭവപ്പെടുന്നത്. പെണ്‍ബ്ലോഗര്‍മാര്‍ എന്തെഴുതിയാലും അവിടെ 'ഹായ് പൂയ് എന്തൊരു പ്രതിഭ!' എന്ന് കമന്റ് ഇടാന്‍ പൂവലാന്മാരുടെ ഉന്തും തള്ളും ഉണ്ടാകുന്നത് അവരുടെ കുഴപ്പമല്ല, ഈ 'ഫോര്‍ത്ത് ലാ' യുടെ കളിയാണ്. എന്റെ ബ്ലോഗില്‍ അത്തരം കമ്മന്റുകള്‍ വരാത്തത് എന്റെ എഴുത്തിന്റെ കുഴപ്പമാണ് എന്ന് കരുതരുത്, പ്രൊഫൈലില്‍ ഇട്ട ഫോട്ടോയുടെ പ്രച്നമാണ് . (ഗൂഗിളില്‍ നിന്ന് ഏതെങ്കിലും ഒരു വരട്ട് ചെല്ലക്കിളിയുടെ ഫോട്ടോ ഇട്ടു ഞാന്‍ ബ്ലോഗിങ്ങ് തുടങ്ങിയിരുന്നെങ്കില്‍ എനിക്കെപ്പോള്‍ ജ്ഞാനപീഠം കിട്ടീന്നു ചോദിച്ചാല്‍ മതി!!.. ആ ഫുദ്ധി അന്ന് തോന്നിയില്ല, ഇനി പറഞ്ഞിട്ട് കാര്യവുമില്ല)

സ്ത്രീകള്‍ക്ക് നാം 33% സംവരണം നമ്മള്‍ നല്‍കിയിട്ടുണ്ട്.
അതൊന്നും ഇന്റര്‍നെറ്റില്‍ ഇല്ല. എന്നിട്ടും, സ്ത്രീകള്‍ക്ക് ഇവിടെ ഇത്രേം പ്രാധാന്യം.!
എന്റെ അനന്ത പദ്മനാഭാ.....!!!!!!!!!!
ആരേം കുറ്റം പറയുന്നില്ല.വിശാലമായ എണ്ണപ്പാടം ഉള്ള ഇറാഖിനെ അല്ലെ അമേരിക്ക ആക്രമിച്ചത്?
അല്ലാതെ ദാരിദ്ര നാരായണന്‍മാര്‍ ഉള്ള ഇന്ത്യയെ അല്ലല്ലോ?
[ഇതിലും മാന്യമായി ഈ "സ്ത്രീസംരക്ഷക" സമൂഹത്തെ, അവരുടെ "ചേതോവികാരത്തെ" വരച്ചു കാണിക്കാന്‍ ആവില്ല.
സദയം ക്ഷമിക്കുക]

പിന്കുറിപ്പ്: പാക്‌ വിദേശ കാര്യ മന്ത്രി ഹീര രബ്ബാനിയുടെ പേര് ഗൂഗിളില്‍ ഏറ്റവും അധികം SEARCH ചെയ്യപ്പെട്ട KEYWORD.
അവരുടെ ചിത്രത്തിനും വീടിയോകള്‍ക്കും ആവശ്യക്കാരേറെ!!!



കടപ്പാട്: ബഷീര്‍ വള്ളിക്കുന്ന്

Monday, August 01, 2011

ചിരിച്ചു കൊണ്ട്, വിട....

അങ്ങനെ ദേ നാല് വര്‍ഷം തീര്‍ന്നു. കോളേജ് തീരുന്നതിനു ഒരു ഒന്ന് രണ്ടു മാസം മുന്നേ വരെ “ദൈവമേ, ഈ ക്ലാസ്സ്‌ ഒക്കെ തീര്‍ന്ന്‍ കിട്ടണേ. ” എന്നാണ് പ്രാര്‍തിച്ചത്. എന്നെ മാത്രം പറഞ്ഞിട്ട് കാര്യം ഇല്ല. അവസാന വര്‍ഷ ക്ലാസുകള്‍ മഹാ ബോര്‍ ആയിരുന്നു. കോളേജ് കഴിഞ്ഞു, ഇനി എന്തും വിളിച്ചു പറയാം എന്നുള്ള അഹങ്കാരം കൊണ്ട് പറയുന്നതല്ല. സത്യമാണ്.! ഇത് എന്‍റെ മാത്രം കാഴ്ചപാട് ആയിരിക്കാം.
അപ്പോ കാര്യത്തിലേക്ക് വരാം. വേറൊന്നുമല്ല. കോളേജ് അവസാനിക്കാറായി എന്നുള്ള ആ സത്യം തലയില്‍ കയറിയത് മുതല്‍ ക്ലാസ്സില്‍ ഇരിപ്പ് ഉറയ്ക്കുന്നില്ല. “ഒന്നൂടെ ക്ലാസ്സ്‌ ടൂര്‍ പോവാം, ക്ലാസ്സ്‌ കട്ട്‌ചെയ്ത് ചെറായിയില്‍ പോയി വെയിലത്ത്‌ ഇരുന്നു തിരമാലകള്‍ എണ്ണാം, കാന്‍റീന്‍’ല്‍ പോവാം.. ” ചുരുക്കി പറഞ്ഞാല്‍ ക്ലാസ്സ്‌ ഒഴികെ ബാകി എവിടെ വേണെമെങ്കിലും പോവാമെന്ന്!
അല്ല, ഈ പഠിത്തമൊക്കെ കഴിഞ്ഞിട്ട് വല്ല ജോലിയും കിട്ടുമോ എന്നുള്ള വേവലാതി
വേറെയുണ്ട്. പക്ഷെ അത് തല്‍കാലം ഇവിടെ പറയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.
അവസാനത്തെ രണ്ടു മൂന്നു ദിവസം എത്തിയപ്പോ പിന്നെ എല്ലാരോടും,” വിളിക്കണേ, മെസ്സേജ് ചെയ്യണേ, Facebookല്‍ കാണാലോ അല്ലെ, ” ഇങ്ങനെയൊക്കെ ആയി സ്ഥിരം പല്ലവി.

അന്നൊക്കെ “ഇതിലിപ്പോ എന്താ ഇത്ര വിഷമം. ഞാന്‍ ഇപ്പോഴും എല്ലാര്‍ക്കും മെസ്സേജ് അയക്കാലോ, ” എന്ന് വിചാരിച്ചു! ഇപ്പോഴല്ലേ ക്ലാസ്സിലെ 63 പേര്‍ക്കും മെസ്സേജ് അയകുന്നതിന്റെ വിഷമം അറിയുന്നത്! എന്നാലും ഞാന്‍ അയക്കുന്നുണ്ട് കേട്ടോ!!
Farewell day ക്ക് എന്താണെന്ന് അറിയില്ല , പലര്‍ക്കും ഒരു വികാരവും ഇല്ലായിരുന്നു. Lecturers എല്ലാരും ഞങ്ങളുടെ കുറ്റവും കുറവും, കൂടെ ഇത്തിരി പൊക്കിയും പറയുന്നത് കേട്ട് എല്ലാരും ചിരിച്ചു. ആരും കരഞ്ഞില്ല.. ഏതായാലും നന്നായി. ചിരിച്ചു കൊണ്ട് വിട പറയുന്നത് അല്ലെ നല്ലത്? എന്ന് വെച്ച വിട പറയല്‍ ദിവസം ആയിട്ട് കരുതുന്നില്ല...
ഇനിയും എല്ലാരെയും കാണും. ചെറായിയും കല്യാണങ്ങളും ഒക്കെ ഉണ്ടല്ലോ, ചെന്നിരുന്നു രണ്ടു വാക്ക് പറയാന്‍, പിന്നെ കൊറേ ഫോട്ടോ എടുക്കാന്‍‍!
എന്‍റെ classmatesനു വേണ്ടി ഒരു കുറിപ്പ് ” ഈ സൗഹൃദം ഇവിടെ തീര്‍ന്നു എന്ന് വിചാരിക്കരുത്. ഓരോ Get -Together ഒക്കെ വെക്കുമ്പോള്‍ വന്നേക്കണേ!!!



-----------സസ്നേഹം സനീഷ് പുത്തൂരത്ത്